Wednesday, November 16, 2011

കീരി രോമം - എൻ.പ്രഭാകരൻ

പതിന്നാലു വയസ്സുള്ള പെൺകുട്ടിയെ
പതിനാലുപേർ ചേർന്ന്
ബലാത്സംഗം ചെയ്ത് കൊന്നു
പത്തൊമ്പതുകാരൻ പത്തൊമ്പത്
കോടി രൂപയുടെ വെട്ടിപ്പ് നടത്തി
തെരുവിൽ മൂന്ന് മിനുട്ടിനുള്ളിൽ
മൂന്ന് തവണ ബോംബ് പൊട്ടി
എല്ലാം മുറ പോലെ നടക്കുന്നു

അമ്മയുടെ മ്യതദേഹം ഏറ്റുവാങ്ങാൻ പണമില്ലാതെ
ആശുപത്രി വരാന്തയിൽ ഒരു മകൻ ഏങ്ങലടിച്ച് കരയുന്നു
റോഡിൽ ബൈക്കിടിച്ച് വീണ ഒരാൾ
ആരും ശ്രദ്ധിക്കാനില്ലാതെ മണിക്കൂറുകൾ കിടന്ന്
ചോരവാർന്ന് മരിക്കുന്നു
നഗരത്തിൽ ശരീരം വിൽക്കാനെത്തിയ
നാട്ടിൻപുറത്തെ വ്യദ്ധയെ
അസംത്യപ്തനായ ഒരു കാമാസക്തൻ
കഴുത്ത് ഞെരിച്ച് കൊല്ലുന്നു
എല്ലാം പിന്നെയും പിന്നെയും സംഭവിക്കുന്നു.

കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങാൻ
വിദേശത്തേക്ക് തിരിച്ച നേതാവിനെ
യാത്രയയക്കാൻ
വിമാനത്തവാളത്തിൽ
വമ്പിച്ച തിരക്കായിരുന്നു
തിരക്കിനിടയിലും നൂണുകയറി
അങ്ങോരുടെ കൈപിടിച്ച് കുലുക്കി.

മടക്കയാത്രയിൽ കുഞ്ഞേട്ടനെ ഓർമ്മ വന്നു
കഴിഞ്ഞ രാത്രിയിൽ ആത്മഹത്യ ചെയ്ത
പഴയ വിപ്ലവകാരി
മടുപ്പല്ലാതെ മറ്റൊരു കാരണവുമില്ലത്രെ
ആ കടുംകൈക്ക്
പുതുതലമുറയ്ക്ക്
മോശപ്പെട്ട മാത്യക കാണിച്ചതിൽ
പൊതുവായ ജനരോഷമുണ്ട്
മരണവിവരം തിരക്കിയെത്തുന്നവരെ സ്വീകരിക്കാൻ
ആളെ കൂലിക്ക് നിർത്തി
ഭാര്യയും മക്കളും
സന്നദ്ധസംഘടനാപ്രവർത്തനത്തിനു
പുറത്തേക്ക് പോയിരുന്നു
നേരം കളയാനില്ലാത്തത്കൊണ്ട്
രണ്ടിറ്റ് മാത്രം കണ്ണീർ വാർക്കുകയും
എന്റെ പേരുവിവരം കൂലിക്കാരനെ
എഴുതിയേൽപ്പിക്കുകയും ചെയ്ത്
ഉടനടി ഞാൻ ഇറങ്ങി

ഇപ്പോൾ വീട്ടുവളപ്പിൽ
ഒരു കീരിയുടെ രോമം തേടി നടക്കുകയാണു
ഈയൊരു പ്രവർത്തിയെ ഞാൻ ഇഷ്ടപ്പെടുന്നു

ഒന്നാമതായി ഇതിനു
ഉദ്ദ്യേശങ്ങളേതുമില്ല
രണ്ടാമതായി
അത് കൊണ്ട് തന്നെ
ഇതൊരു സൗന്ദര്യാത്മക കർമ്മമാണു
മൂന്നാമതായി
നാലാമതായി
കീരിരോമം കിട്ടിയില്ലെങ്കിൽത്തന്നെ എനിക്കൊരു
ചുക്കുമില്ല

Saturday, April 9, 2011

റഫീക്ക് അഹമ്മദിന്റെ കവിത കുറി

റഫീക്ക് അഹമ്മദിന്റെ കവിത

കുറി

കറ കളയുവാൻ മരുന്നു വിൽക്കുന്ന
തെരുവിലെ ചേട്ടാ,
ഉടുപ്പിലേക്കെക്സറേ-
തുറുകണ്ണാൽ കുത്തിത്തുളയ്ക്കും ടീച്ചറേ,
തിരക്കടിച്ചിട്ടും വഴക്കടച്ചിട്ടും
ഇടയ്ക്കിടെ പ്രാകിക്കിതയ്ക്കുമെന്നമ്മേ,
കറയല്ല, പ്രിയം നിറഞ്ഞ് വാഴക്കൈ
പുണർന്നു തന്നൊരു
രഹസ്യമാണിത്…

Thursday, April 7, 2011

മുറ്റത്തെ തുളസി


ഇടപ്പള്ളി രാഘവൻപിള്ള


മന്ദിരാങ്കണം തന്നിൽ മഞ്ജുകൽത്തറയ്ക്കുള്ളിൽ
മന്ദമാരുതാശ്ലേഷമേറ്റ്കൊണ്ടോടീടുന്ന

മംഗളേ, വ്യന്ദേ, ദേവീ, മംഗളം; ഭവതിയെൻ
മങ്ങിടും മനസ്സിനു മാറ്റേറ്റമേറ്റീടുന്നു

ഉണ്ടു ഞങ്ങളിൽച്ചിലഭാരതീയാദർശത്തിൻ
തുണ്ടുകളിനി,യെന്നാലൊന്നതു നീ താനല്ലേ ?

കുന്ദാദിലതകളും നന്ദനോദ്യാനത്തിലെ
മന്ദാരദാരുക്കളും മന്ദരാം തവ മുമ്പിൽ;

എത്രയോ ജന്മം പാഴിൽ പോക്കി നീ, നീയായിട്ടി-
ങ്ങെത്തുവാനെന്ന കാര്യമോർക്കുന്നീലവർ തെല്ലും!

പ്രാണവായുവിങ്ങേറ്റം നിന്നിലപ്പാശ്ചാത്യർക്കു
കാണുവാൻ കഴിവാർന്ന കാലത്തിൻ മുമ്പ് തന്നെ

കീർത്തനം ചെയ്തു പോന്നു താവകമാഹാത്മ്യത്തെ-
ക്കീർത്തനീയന്മാരെന്റെ പൂർവ്വികർ പുണ്യാത്മാക്കൾ

മാനസം കുളിർപ്പിക്കും സൂനമോ സുഗന്ധമോ
തേനൊലിപ്പഴങ്ങളോ നിന്നിലി,ല്ലെന്താണതിൽ ?

താവകദലങ്ങളും കൂടവേ വരിഷ്ഠമാം
പൂവുകളായിട്ടല്ലേ ചൊൽവതെ,ന്തതിശ്രേഷ്ഠം ?

പിച്ചകവല്ലി നിത്യം നിന്നെയങ്ങിടയ്ക്കിടെ-
പ്പുച്ഛമായ് നോക്കിക്കൊണ്ടു പുഞ്ചിരിതൂകുന്നുണ്ടാം

അംഗസൗഭാഗ്യം , പക്ഷേ, തെല്ലു തേ കുറഞ്ഞാലു-
മെങ്ങിനെവയ്ക്കുണ്ടാം ദേവി തൻ മനശ്ശുദ്ധി !

നിൻ ഗളം കാഴ്ച്ചവച്ചിട്ടീശ്വരസമ്പ്രീതിയെ
ഞങ്ങളീ നിക്യഷ്ടന്മാർ നാൾക്ക് നാൾ തേടീടുന്നു;

തെല്ലുമില്ലിതിൽത്തെറ്റീബ്ഭാരതാരാമത്തിലെ-
പ്പുല്ലുകൾപോലും പോക്കീ ജീവിതം പരാർഥമായ്;

സ്വാർത്ഥതപ്പിശാചിതൻ ത്യഷ്ണയെക്കെടുത്തുവാൻ
ചോർത്തിടും നരാധമർ സോദരഹ്യദ്രക്തവും !

നന്നിതു; തവ നാമ്പുനുള്ളിയങ്ങെടുത്താലു-
മൊന്നിനു രണ്ടായിട്ടു നാളേ നീയേന്തീടുന്നു;

തങ്കരങ്ങളാൽ നിന്നിൽ തങ്കനീരാളം ചാർത്തും
പങ്കജരമണൻ പോയ് സിന്ധുവിൽപ്പതിക്കുമ്പോൾ

കായസംശംദ്ധിചെയ്തു നിർമ്മല വസ്ത്രം ചാർത്തി
കാർകുഴൽ ചീകിക്കെട്ടിക്കാഞ്ചനസുമം ചൂടി

ലോലമോഹനമായ ഫാലദേശത്തിൻ മധ്യേ
ചാലവേ വിഭൂതിയാൽ നേരിയ കുറിയിട്ടു

പിഞ്ചിളം പ്രായം തന്നിൽ മുത്തശ്ശി ചൊല്ലിക്കേട്ട
നെഞ്ചകം കുളിർത്തിടും കീർത്തനം പാടിപ്പാടി

എത്തിടും നിന്നന്തികേ കൈത്തലംതന്നിൽ കത്തും
കൈത്തിരിയേന്തിക്കൊണ്ടെന്നുത്തമവധൂടിയാൾ

മങ്കയാളതു നിൻ പാദപങ്കജേവച്ചു
കങ്കണാരവം ചിന്നും തൻ കരം രണ്ടും കൂപ്പും

അന്യനു ലഭിക്കയില്ലീദ്യശം ഭാഗ്യം; പാർത്താൽ
ധന്യ നീ, നിന്നോടെനിക്കുണ്ടു, തെല്ലഭ്യസൂയ !

Thursday, March 31, 2011

പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്ന്


എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുക്യതത്താൽ

എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജ്ന്മങ്ങൾ മന്നിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ച് നടന്നതും
എത്ര ജന്മം മ്യഗങ്ങൾ പശുക്കളായ്

അത് വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം !

Monday, March 7, 2011

മ്യദുലം

സാബു ഷണ്മുഖം

നിന്റെ നേര്ത്ത നീണ്ട വിരലുകളില്
എന്റെ ഹ്യദയസ്പന്ദനമുണ്ട്
നിന്റെ രക്തവര്ണ്ണമാര്ന്ന ചുണ്ടുകളില്
ഞാന്‍ നട്ട് വളര്ത്തിയ ഉമ്മയുടെ മരമുണ്ട്

നിന്റെ തുടുപ്പോലുന്ന കവിളില്
ഞാന്‍ നുള്ളിവെച്ച നിലാവിന്റെ നുണക്കുഴിയുണ്ട്
നിന്റെ നെറ്റിയില്‍ ഞാന്‍ തൊട്ട് തന്ന
എന്റെ രക്തത്തിന്റെ ചാന്ത്പൊട്ടുണ്ട്

നിന്റെ മുടിയുടെ നിബിഡവനത്തില്
എനിക്കായി ഒരു വനവാസമുണ്ട്
നിന്റെ പുരികങ്ങളില്
എനിക്ക് കുലയ്ക്കാന്‍ ഓരോവില്ലുണ്ട്

നിന്റെ കണ്ണുകളില്
എനിക്ക് ദാഹം തീര്ക്കാന്
ഓരോ തുള്ളി വിഷമുണ്ട്

Thursday, January 20, 2011

ഒരുപ്പൂ

കെ.ജി.ശങ്കരപ്പിള്ള

പൊന്നണിഞ്ഞു നീ തുടുത്ത നാൾ
കൊയ്തെടുത്ത് കെട്ടിയതല്ലേ
നിന്നെ അവൻ ?
മെതിച്ചതല്ലേ
കൊഴിച്ചതല്ലേ
ചെമ്പ് കുട്ടകത്തിൽ പുഴുങ്ങിയതല്ലേ
പൊരിവെയിലിലുറക്കിയതല്ലേ
കുത്തിക്കുത്തി ഉള്ളെടുത്തതല്ലേ
കൊന്നോർക്കും വെന്നോർക്കുമെല്ലാം
അന്നമാക്കി വിളമ്പിയതുമല്ലേ
നിന്നെ അവൻ

എന്നിട്ടുമെന്തിനാ സീതേ
അവൻ വീണ്ടും വരുമ്പോൾ
പ്രിയം നടിക്കുമ്പോൾ
നിലമൊരുക്കുമ്പോൾ
സമ്മതം തൊട്ടു നോക്കുമ്പോൾ
തൊഴിച്ചകറ്റാതെ നീയവനെ
ചിരിച്ചേൽക്കുന്നെ ?

ചിരിയല്ലാതൊരു ക്യഷിയെന്തെൻ ചേച്ചീ
എനിക്കെൻ
കണ്ണീർപ്പാടത്തിനി
വൈകീയറിയാൻ
വല്ലോരുടെയായെൻ വയലെന്ന്

തെരുവ് വിളക്കിൻ കാലുകൾ പോലെ
നെല്ലിൻ ത്ണ്ടുകൾ കിളരും
കതിരുകൾ വിളയും
വയലേലകളിപ്പോഴുമുണ്ടെൻ കനവിൽ
പാലക്കാട്ടും പായിപ്പാട്ടും ത്യശ്ശൂരും...
ഭാഗ്യം
കനവിൽ ഇരുപ്പൂ മുപ്പൂ
വിളവുണ്ടിന്നും

Wednesday, January 19, 2011

മകളേ നീ പാടുമ്പോൾ

ശ്രീകുമാരന് തമ്പി

മകളേ നീ പാടുമ്പോൾ മനമാകെ നിറയുന്നു
എരിവേനൽ പൌർണ്ണമിപ്പാലാകുനു
കവിമാത്രം കാണുന്ന ഗഗനത്തിൽ ശലഭങ്ങൾ
തുടികൊട്ടി; നവരംഗജാലമായി
നിനവിലും കനിവിലും സ്വരരാഗസുധയിലും
ശ്രുതിശുദ്ധി നിലനിർത്തും ധന്യത നീ
തുടരുമെൻ തീർത്ഥാടനത്തിലെ സാന്ത്വന-
ത്തണൽ; അല്ല- നീ തീർത്ഥം തന്നെയല്ലേ ?

മകളേ നീ പാടുമ്പോൾ മാനം തുടുക്കുന്നു
അരികത്ത് മഴ പെയ്യും മണമെത്തുന്നു
പുതുമണ്ണിൽ വാസനത്തിരമാലയണിയുന്ന
ചെറുകാറ്റിൽ മൂളുന്നെൻ ജാലകങ്ങൾ
മറയുന്നീ വീടുമീമുറ്റവും മഴവില്ലിൻ
കല കണ്ട, മയിലാടും താഴ്വരയിൽ
നിറവർണ്ണപ്പീലികൾ വായുവിൽ പുതുശില്പ-
കലയാക്കി മാറ്റുന്നു നിൻസ്വരങ്ങൾ

ദേവീ സരസ്വതീ.....

സാബു ഷണ്മുഖം

ദേവീ സരസ്വതീ ദിവ്യസുഗന്ധിയാം
താമരപ്പൂവിൽ നീ സൌമ്യം വിളങ്ങുന്നു
നിന്മുന്നിലർച്ചിക്കാനർച്ചനപ്പൂവില്ല
നിന്നെ ഞാൻ പൂജിക്കാനൊട്ടും നിനച്ചില്ല
തൂവമ്പിളിത്തൂവൽ ബാല്യം മുതൽക്ക് ഞാൻ
മഞ്ചാടിമൌനത്തിൽ മോഹിച്ചു നിന്മനം
നീയെൻ കളിത്തോഴിയായ് വന്നു പൂമര
ച്ചോട്ടിൽ നാം കല്ലുകൾ കൊത്തിക്കളിക്കുന്നു
കണ്ണാരം പൊത്തുമ്പോൾ കുന്നിമണിക്കണ്ണിൽ
കാലം മയിൽ‌പ്പീലിക്കൌതുകമാകുന്നു
നിൻ കുഞ്ഞുപാവാടപ്പൂക്കളിലംബര
മാലോലമാടി നിറയുന്നു ചുറ്റിലും
സന്മഹൂർത്തങ്ങളിലാരാധനതോന്നി
ഉമ്മവെക്കാൻ ഞാൻ കൊതിച്ചുവോ നിഷ്ക്കളം ?

ദേവീ സരസ്വതീ, പൊൽക്കണി വീണയിൽ
നന്മ്യദുപല്ലവിയായ് നീ നിറയുന്നു
നിന്മുന്നിൽ സങ്കടസാഷ്ടാംഗമായില്ല
നിന്നോട് ഞാൻ വരം ചോദിച്ച് കേണില്ല
സപ്തവർണ്ണത്തിരക്കുള്ളിലുന്മത്തമാം
കൌമാര വിസ്മയം പൊട്ടിത്തരിക്കുന്നു
എൻ മുന്നിൽ കേശാദിപാദം നീയത്ഭുതം
നീയപ്സരാകാരകാന്തരഹസ്യവും
സ്വർണ്ണസിംഹാസനമുള്ളിലൊരുക്കി
ഞാൻ നിർമ്മലം നിന്നെ എടുത്തുവെച്ചു
നിന്റെയചുംബിതലജ്ജയിൽ നേർത്തലി
ഞ്ഞെന്റയലൌകിക പ്രേമദീപ്തികൾ
ഇടയുന്ന നെഞ്ചിടിപ്പോടു ഞാൻ നിൻ മുന്നി
ലിടറുന്നടിയോടെ മുടിയുന്നു വാക്കുകൾ

ദേവീ സരസ്വതീ , നീൾമിഴിത്താളിൽ നീ
ശാന്തമപാരം മഹാകാവ്യമാകുന്നു
നിന്മുന്നിൽ മന്ത്രക്കളങ്ങൾ വർച്ചില്ല
നിന്നെ ഞാൻ നാമജപത്താൽ വിളിച്ചില്ല
യൌവ്വനം വിങ്ങിപ്പുളഞ്ഞുപിടഞ്ഞ്തീർ
ന്നാതിരത്തേന്മാരി,യാകെ നനഞ്ഞു ഞാൻ
നിന്മാറിൽ തുള്ളിത്തുടിച്ചു നിന്നു, ത്രസി
ച്ചെന്റെയാദ്യത്തെ പദങ്ങൾ, വരികളും
നിന്നിൽഞാനാകെ തകർന്നുനിറഞ്ഞുനിൻ
സൌരഭം നീറിത്തുളുമ്പിസമസ്തവും
നിന്നിലലിഞ്ഞലഞ്ഞെത്തീയൊടുവി
ലെന്കാല്വെച്ചിറങ്ങിനിൻ കന്യാഹ്യദയത്തിൽ
എൻ ചുണ്ടിൽ തെന്നിത്തെറിച്ചുനിന്നു
തെറ്റിലൂറ്റങ്ങളൂറ്റിക്കുടിച്ച പദാവലി

ദേവീ സരസ്വതീ, സന്ധ്യയിലേകാന്ത
ശാലീനദീപികാന്യത്തമാടുന്ന നീ
നിന്മുന്നിൽ നിന്നെ മറന്ന് ഞാൻ നിന്നില്ല
നിന്നോട് കാത്തുരക്ഷിയ്ക്കാൻ പറഞ്ഞില്ല
ഏതേത്കാലവും, മക്കാലമിക്കല-
മെക്കാലമെങ്കിലും കാലം കലിക്കുന്നു
വേർപാടിലെപ്പൊഴും വേദന വന്നെന്നെ
വേദനിപ്പിച്ചിട്ടുവേദമായ് മാറുന്നു
അരുതെന്നറിഞ്ഞിട്ടുമരുതായ്കകൾ
ചെയ്യുമരുതാത്തറിവിന്റെയാഴങ്ങളാകുന്നു
എങ്ങനെയായാലുമൊന്നുമില്ലല്ലെങ്കി
ലെന്തായ്രുനാലുമത്രതന്നെ ചിരം
എന്നെന്നുമെല്ലാമതേപോലെയങ്ങനെ
യിങ്ങനെയായേതുമെന്തും വളരുന്നു